മാധവി
മാധുര്യമാസ്മര മാണിക്യമാണവൾ
ആമിയോ കമലയോ സുരയ്യയോ പേരുകൾ
മാന്ത്രികച്ചെപ്പൊന്നൊളിപ്പിച്ച മനമതോ
ആരും കൊതിക്കുന്ന മായാനദി
നീർമാതളത്തിന്റെ ശീതളഛായയിൽ
നെയ്തുനിവർന്നൊരാ നിറമാർന്ന ബാല്യവും
നാനാദിശയിൽ നിലയ്ക്കാത്ത നാമമാം
നാലപ്പാട്ടതിൻ നറുനീലത്താമര
നാരായണനെന്നയമ്മാവനോ അതോ
ബാലാമണിയാമമ്മയോ നിന്നുടെ
നാരായമേന്തുന്ന കൈവിരൽത്തുമ്പിലാ
ബാലപാഠങ്ങൾ തൻ മാലകോർത്തു
പുന്നയൂർക്കുളമെന്ന പൂങ്കാവനത്തിൽ നീ
പൂമ്പാറ്റയായന്ന് പാറിക്കളിച്ചതും
പൂവിലും പുല്ലിലും പൂജിച്ച കല്ലിലും
പുല്ലാങ്കുഴൽ പേറും കണ്ണനെക്കണ്ടതും
കാർവർണ്ണനവനാക്കിനാവിൽ നിറഞ്ഞതും
കാലിത്തൊഴുത്തിൽ നീ കാലൊച്ച കേട്ടതും
കണ്ണൻറെ ഗാഥകളോരോന്നുമോതിയ
കാരുണ്യ കവചമാം അമ്മമ്മയും
ചിലന്തികൾ വലയിട്ട ചായ്പ്പിന്നിരുട്ടിലും
ചെമ്പകം പൂക്കുന്ന ചന്തമാം തൊടിയിലും
ചീങ്കണ്ണി ചീറും കുളത്തിന്റെ കടവിലും
ചാകരയായെത്തി ഭാവനകൾ
കാഴ്ചകളങ്ങനെയോരോന്നും കണ്ടു നീ
കാതരയായൊരു കാമിനിയായി
കാലങ്ങൾ സ്നേഹിചൊരുണ്മക്കഥയവ
കരളിൽ കുറിച്ചിട്ട കാവ്യഭാവം
കിഴക്കുള്ള ദേശത്ത് കന്യയാം നിന്നുടെ
കണ്ണീർക്കണങ്ങൾ പൊഴിഞ്ഞിരുന്നോ
മാടി വിളിച്ചതോ മാമലനാട്ടിലെ
മൈനകൾ മേയും മരച്ചില്ലകൾ
കൗമാര കാലത്തു വധുവായതന്നു നീ
കൃഷ്ണനായെത്തിയ മാധവനോ
കാമിനി നിന്നുടെ ചേതോവികാരങ്ങൾ
കാന്തനവനന്നു കാത്തിരുന്നോ
പൈതങ്ങൾക്കൊപ്പമായി പിന്നെ നിൻ വേളകൾ
പൂമഴയായി നിൻ മാതൃഭാവം
പിന്നെയുമെന്തേ പിടച്ചു നീ പലവട്ടം
പ്രണയത്തെ പ്രണയിച്ച പേമാരിപോൽ
സ്നേഹിക്കുവാൻ നീ പഠിപ്പിച്ചു ഞങ്ങളെ
സീമകളൊക്കെ തുടച്ചു മായ്ക്കാൻ
സൗരഭ്യമൂറുന്ന സുന്ദര സാനുവിൻ
സീമന്തരേഖകൾ സഞ്ചരിക്കാൻ
മായില്ലൊരിക്കലും നിന്നുടെ മന്ത്രണം
മങ്ങാതെ നിൽക്കുമീ മന്ദിരത്തിൽ
മഞ്ജുവും സുമതിയും അരുണയും ജാനുവും
മങ്കമാരവരും പുനർജനിക്കും
ചുടുചോരചിന്തും ചതിപ്പാടുകൾ വീശും
ചിരകാല സ്മരണ തൻ ചാമരവും
ചാരത്തും ദൂരത്തുമെരിയുന്ന ചിതയൊന്നിൽ
ചിന്തകൾ ചിത്തതിൻ ചാവേറുകൾ
നിലയ്ക്കാത്ത നിന്നുടെ നീലാംബരീരാഗം
നിറയുന്നു നിളപോലെ നെഞ്ചകത്തിൽ
നാരികൾ ഞങ്ങൾ നമിക്കുന്നു നിത്യവും
നൈവേദ്യമായി നിൻ നൻമൊഴികൾ
ഷെറിൻ ദേവ് : 28 .01 .2019
പ്രിയപ്പെട്ട മാധവിക്കുട്ടിക്കൊരു സമർപ്പണം .
ജനനം : 31 March 1934
മരണം : മരിക്കാത്ത എഴുത്തുകാരി